മോസ്കോ: റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽനിന്ന് പ്രമുഖ യുദ്ധവിരുദ്ധ പ്രതിപക്ഷ പാർട്ടിയായ ‘യാബ്ലോകോ’യെ വിലക്കിയതിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ മോസ്കോയിലെ സുപ്രീം കോടതിക്കു മുന്നിൽ വൻ പ്രതിഷേധം. കോടതിക്കുപുറത്തു തടിച്ചുകൂടിയ 35ഓളം പാർട്ടി പ്രവർത്തകരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനിരുന്ന നടൻ വിക്ടർ ബാലബാനോവും പിടിയിലായവരിൽ ഉൾപ്പെടുന്നു.
പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യാബ്ലോകോ അധ്യക്ഷൻ നിക്കോളായ് റൈബാക്കോവ് ആരോപിച്ചു. രാജ്യത്തെ വോട്ടർമാർക്ക് ജനാധിപത്യപരമായ ബദൽ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഭയപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അറസ്റ്റിലായവരെ ഉടനടി മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2022ൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഉടനടി വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന ലിബറൽ പ്രസ്ഥാനമാണ് യാബ്ലോകോ. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ച പത്തു പാർട്ടികളും പ്രസിഡന്റ് വ്ലാഡിമിർ പുടിനെയും ഭരണകൂട നിലപാടുകളെയും പിന്തുണയ്ക്കുന്നവരാണ്.